Sunday, August 14, 2016

സ്വാതന്ത്ര്യ ചിന്തകൾ


"ഉപ്പാ... ഇന്ന് സ്വാതന്ത്ര്യ മത്സരമാണ്... സ്കൂളിൽ നേരത്തെ പോകണം" എന്ന് കേട്ടയുടനെ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ചെറിയൊരു ക്ലാസങ്ങ്‌ എടുത്തുകൊടുത്തു... പതിവുപോലെ കൂട്ടിലടച്ച തത്തയെ ഉദാഹരണമാക്കി... മുഴുമിക്കും മുമ്പേ ഇളം മനസ്സിൽ നിന്നും വല്യവല്യ സ്വാതന്ത്ര്യ ചിന്തകൾ പൊട്ടിവിടരാൻ തുടങ്ങി... കൂട്ടിലടച്ച കോഴികൾ... കഴുത്തിൽ കയറിട്ട പശുക്കൾ... ചങ്ങലയിട്ട ആനകൾ... ക്ലാസ്‌ റൂമിലടച്ച കുട്ടികൾ... മൃഗശാലകൾ... എലികൾ... പാമ്പുകൾ... കെണികൾ... മതിലുകൾ... വേലികൾ... സംഭവം ഒരു പോരാട്ടത്തിലേക്ക്‌ നീങ്ങും മുമ്പേ ക്ലാസ്‌ അവസാനിപ്പിച്ചു...

അഴിച്ചുവിട്ടിരിക്കുന്നു... നീ പോയി സ്വാതന്ത്ര്യം ആസ്വദിക്കെടാ...
എത്രകാലത്തേക്കെന്നറിയില്ലെങ്കിലും... അതുവരെയെങ്കിലും...


സ്വാതന്ത്ര്യ ദിനാശംസകൾ ....

Saturday, December 27, 2014

ഇന്ത്യയിലെ ആദ്യ ഡൈനമിറ്റ് സ്ഫോടനം

ഇന്ത്യയിലെ ആദ്യ ഡൈനമിറ്റ് സ്‌ഫോടനത്തിന് ഇന്ന് 130 വയസ്സ് തികയുന്നു. രാജ്യത്ത് ആദ്യമായി ഡൈനമിറ്റ് പരീക്ഷിച്ചത് 1884 ഡിസംബര്‍ 28നാണ്. കിഴുപറമ്പ് പഞ്ചായത്തിലെ തൃക്കളയൂര്‍ ക്ഷേത്രകവാടത്തിലായിരുന്നു ആദ്യപരീക്ഷണം.
കോഴിക്കോട്, മലപ്പുറം ജില്ലകളുെട അതിര്‍ത്തിപങ്കിടുന്ന കിഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പ് കുന്നിന്‍മുകളിലുള്ള ഈ ക്ഷേത്രം കേരളത്തിലെ അതിപുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്.ഇന്ത്യയില്‍ ആദ്യത്തെ ഡൈനമിറ്റ് സ്‌ഫോടനം തൃക്കളയൂര്‍ ക്ഷേത്രത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് വില്യംലോഗന്റെ മലബാര്‍മാന്വലിലും പറയുന്നുണ്ട്. 



തോക്കും വെടിക്കോപ്പുകളുമായി ക്ഷേത്രത്തിനകത്തുകയറി യുദ്ധംപ്രഖ്യാപിച്ച കിഴുപറമ്പിലെ കോളക്കോടന്‍ കുട്ടിഹസ്സെനയും സംഘെത്തയും പിടികൂടാനാണ് ബ്രിട്ടീഷുകാര്‍ക്ക് ഡൈനമിറ്റ് പരീക്ഷിക്കേണ്ടിവന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിയുദ്ധം നടത്തിവന്ന കുട്ടിഹസ്സന്‍ 1884 ഡിസംബര്‍ 26ന് കുടുംബാംഗങ്ങളോട് ആലോചിച്ചശേഷമാണ് പ്രത്യക്ഷപോരാട്ടത്തിനിറങ്ങിയത്. 27 ശനിയാഴ്ച അനിയന്‍ വീരാന്‍കുട്ടി ഉള്‍പ്പെടെ 12 അംഗസംഘം ബ്രിട്ടീഷ് പട്ടാളത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന മലപ്പുറത്തേക്ക് നീങ്ങി. 

മലപ്പുറത്ത് കണ്ണഞ്ചീരി രാമന്‍ എന്നൊരാള്‍ ഇസ്ലാംമതം സ്വീകരിച്ചെന്നുപറഞ്ഞ് മുസ്ലിങ്ങള്‍ക്കിടയില്‍ ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്ക് രഹസ്യം ചോര്‍ത്തിനല്‍കിയിരുന്നു. ഇതിന്റെ പ്രതിഫലമായി ബ്രിട്ടീഷ് സര്‍ക്കാര്‍ രാമന് പാരിതോഷികംനല്‍കി ആദരിക്കുകയാണെന്ന തോന്നല്‍ കുട്ടിഹസ്സനും മറ്റു‚ം രാമനോടുള്ള ശത്രുത വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കുട്ടിഹസ്സനും സംഘവും രാമനെത്തേടി മലപ്പുറത്തെത്തിയത്. 

1884 ഡിസംബര്‍ 27ന് ശനിയാഴ്ച മലപ്പുറത്തെത്തിയ സംഘം രാമനെത്തേടിയെത്തിയത് സഹോദരന്‍ ചോയിക്കുട്ടി താമസിക്കുന്ന വീട്ടിലാണ്. വാതില്‍ തുറന്നിറങ്ങിയ ചോയിക്കുട്ടി തല്‍ക്ഷണം കുട്ടിഹസ്സന്റെ തോക്കിനിരയായി. തുടര്‍ന്ന് സ്ത്രീകളേയും കുട്ടികളേയും ഓടിച്ച് ഓലവീടിന് തീയിട്ടിട്ടും ബ്രിട്ടീഷ് സൈന്യം രംഗത്തിറങ്ങിയില്ല. ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്ന് എതിര്‍പ്പൊന്നും കാണാതെവന്നതിനെത്തുടര്‍ന്ന് കുട്ടിഹസ്സനും സംഘവും വിജയഭേരിമുഴക്കി അരീക്കോട് ഭാഗത്തേക്ക് നീങ്ങുകയുംെചയ്തു. 


അരീക്കോട്ടെത്തിയ സംഘത്തില്‍നിന്ന് ഏഴുപേര്‍ ചാലിയാര്‍ കടന്ന് കിഴുപറമ്പിലെ പുരാതന മുസ്ലിംപള്ളിയായ ചൂരോട്ട് ജുമാമസ്ജിദിലേക്ക് ആദ്യംപോയി. അവിടെനിന്ന് സംഘം നേരെ തൃക്കളയൂര്‍ ക്ഷേത്രത്തിലേക്ക് നീങ്ങുകയായിരുന്നു. ക്ഷേത്രത്തിനകത്ത് കയറിയാല്‍ സുരക്ഷിതരായി പട്ടാളത്തിനുനേരെ വെടിവെക്കാനുള്ള സൗകര്യമായിരുന്നു സംഘത്തെ ആകര്‍ഷിച്ചത്.
 
സംഘം ക്ഷേത്രത്തിനകത്ത് കയറിയതോടെ കോഴിക്കോട്ടുനിന്നും പോലീസ് സൂപ്രണ്ട് മേജര്‍ എഫ്. ഹോലെയുടെ നേതൃത്വത്തിലുള്ള വന്‍സംഘവും സ്ഥലത്തെത്തി. പട്ടാളം ക്ഷേത്രഗോപുരത്തിനടുത്തെത്തിയതോടെ കുട്ടിഹസ്സനും സംഘവും വെടിവെപ്പ് തുടങ്ങി. തിരിച്ച് വെടിയേല്‍ക്കുന്നില്ലെന്ന് കണ്ടതോടെ പോലീസ് കുഴങ്ങി. ഭ്രാന്തിയുടെ രൂപത്തില്‍ ക്ഷേത്രത്തിനകത്തുകയറിയ കുട്ടിഹസ്സന്റെ ഏകസഹോദരി പാത്തുമ്മ ആവശ്യമായ വെടിക്കോപ്പുകളും മറ്റുംകൈമാറിയത് കുട്ടിഹസ്സനും സംഘത്തിനും ആത്മധൈര്യം വര്‍ധിപ്പിച്ചു. പോലീസിനെതിരെ അവര്‍ വെടിവെപ്പ് ശക്തമാക്കുകയുംചെയ്തു. 

ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ കുര്‍ട്ടീസ് മദ്രാസില്‍നിന്നെത്തിച്ച ഡൈനമിറ്റിന്റെ പ്രാകൃതരൂപം പരീക്ഷിക്കാന്‍ പട്ടാളം നിര്‍ബന്ധിതരാവുകയായിരുന്നു. ഡൈനമിറ്റ് കളിമണ്ണില്‍ പൊതിഞ്ഞ് മാലപ്പടക്കംപോലെ ക്ഷേത്രചുമരുകളിലും കവാടത്തിലും പതിച്ച് തീകൊടുക്കാനായിരുന്നു പട്ടാളത്തിന്റെ തീരുമാനം.തീകൊളുത്തിയതോടെ ഉണ്ടായ വലിയ പൊട്ടിത്തെറിയില്‍ ക്ഷേത്രകവാടങ്ങള്‍ തകര്‍ന്നു. അകത്തേക്ക് ഇരച്ചുകയറിയ പട്ടാളം സംഘത്തിലെ മുഴുവനാളുകളേയും വധിച്ചു. 24 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ മൂന്നു തോണിനിറയെ ശവങ്ങളുമായാണ് പട്ടാളം തിരിച്ചുപോയത്.

ക്ഷേത്രത്തില്‍ ഡൈനമിറ്റ് പൊട്ടിച്ച സംഭവം വിവരിച്ചശേഷം വില്യംലോഗന്‍ പറയുന്നു ''യുദ്ധത്തിലായാലും പ്രാദേശിക അസ്വസ്ഥതകള്‍ നേരിടാനായാലും ഇന്ത്യയില്‍ ആദ്യമായി ഡൈനമിറ്റ് ഉപയോഗിച്ചസംഭവം ഇതാണെന്നുപറയാം (പേജ് 368).നിരന്തരം ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന തൃക്കളയൂര്‍ ക്ഷേത്രത്തില്‍ കുറച്ചുകാലമായി നടന്നുവരുന്ന ജീര്‍ണോദ്ധാരണപ്രവര്‍ത്തനവും നവീകരണകലശവും അവസാനഘട്ടത്തിലേക്കടുക്കുകയാണ്. പ്രധാനദേവിയായ ശ്രീപാര്‍വതീവിഗ്രഹം തടിയില്‍തീര്‍ക്കാന്‍ പറവൂര്‍ രാധാകൃഷ്ണന്‍ആചാരിയുടെ നേതൃത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ത്തന്നെ പണിപുരോഗമിക്കുകയും ചെയ്യുന്നുണ്ട്. 


കടപ്പാട്  - Mathrubhumi -  http://goo.gl/EBN8mH

Monday, November 3, 2014

കണ്ണീർകടവത്ത് ( അരീക്കോട് തോണി ദുരന്തത്തിന്റെ ഓർമകൾ )


2009 നവംബർ നാല് വൈകുന്നേരം , മഞ്ചേരിയിൽ നിന്നും ബസ്സിൽ അരീക്കൊട്ടേക്കുള്ള യാത്രയിൽ ആണ് ... കാവനൂരിൽ എത്തി ...
നേരം കളയാൻ മൊബൈൽ ഫോണിൽ വാർത്തകൾ എന്തൊക്കെയെന്ന് നോക്കിയിരിക്കുമ്പോൾ , ഒരു വാർത്ത കണ്ട് ഞെട്ടിപ്പോയി ...
' അരീക്കോട് ചാലിയാറിൽ തോണി മറിഞ്ഞ് നിരവധി കുട്ടികളെ കാണാതായി' ....!!
ബന്ധുക്കളും നാട്ടുകാരും അയൽവാസികളും ഉൾപ്പെടെ നിരവധി കുട്ടികൾ ഈ കടവിലൂടെ മൂർക്കനാട് സ്കൂളിലേക്ക് പോകുന്നതാണ് ... നാട്ടിലെ കിട്ടാവുന്ന നമ്പറുകളിലൊക്കെ വിളിച്ചു നോക്കി .. മൊബൈൽ ജാമാണ് ...
ഇടയ്ക്ക് ബാപ്പയെ കിട്ടി ...' നീ വേഗം വാ ' എന്നും പറഞ്ഞ് ഫോണ്‍ കട്ടായി ...
ഞാൻ ബസ് ഡ്രൈവറുടെ അടുത്തെത്തി കാര്യം പറഞ്ഞു ... എങ്ങനെയെങ്കിലുമൊന്ന് വേഗമെത്തണം ...
അരീക്കോട് അങ്ങാടിയിൽ എത്തുമ്പോൾ കണ്ട കാഴ്ച്ച , ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു ... ആംബുലൻസുകൾ ചീറിപ്പായുന്നു ...
ഞാൻ കടവിലേക്കോടി ... ഒരു കുട്ടിയുടെ മൃതദേഹം രക്ഷാ പ്രവർത്തകർ കരയ്ക്ക് കയറ്റുന്നു ... 4 മൃതദേഹം ആശുപത്രിയിൽ കൊണ്ടുപോയതായി അറിഞ്ഞു ... പിന്നെ അങ്ങോട്ടോടി ... അറിയുന്നവരാരെങ്കിലും ആണോ ....? അയൽവാസികളും നാട്ടുകാരും കരഞ്ഞുകൊണ്ട് പരക്കം പായുന്നു ...
ബാക്കി കുട്ടികളെല്ലാം വീട്ടിലെത്തിയോ എന്ന് ഉറപ്പാക്കണം ... മൂർക്കനാട് സ്കൂളിൽ പോയി ... കാണാതായ കുട്ടികളുടെ ഫോണ്‍ നമ്പർ എടുത്ത് അന്വേഷിക്കുന്ന തിരക്കിലാണ് അധ്യാപകർ ... മരണപ്പെട്ട കുട്ടികളുടെ ഫോട്ടോ ഞാൻ രജിസ്റ്റരിൽ നിന്നും മൊബൈൽ ക്യാമറയിൽ പകർത്തി... കടവിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും പത്രങ്ങൾക്ക് അയച്ചു ... എട്ട് കുട്ടികളുടെ മൃതദേഹവും കിട്ടി , ബാക്കി കുട്ടികളെല്ലാം സുരക്ഷിതരായി വീട്ടിലെത്തി എന്ന പോലീസിന്റെ സ്ഥിരീകരണം ലഭിച്ചതിനു ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത് ... ഉറക്കമില്ലാത്ത രാത്രി ...
പിറ്റെ ദിവസം അരീക്കോട് ഇത് വരെ കാണാത്ത മാധ്യമപ്പട ... ഏതാണ്ടെല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരും അരീക്കോടെത്തിയിരുന്നു ...
ദുരന്തത്തെ തുടർന്ന് മൂർക്കനാട് കടവിൽ നിർമിച്ച നടപ്പാലത്തിലൂടെ ദിനം പ്രതി ആയിരത്തിൽപരം വിദ്യാർഥികളും നാട്ടുകാരും കടന്നു പോകുമ്പോൾ മരിച്ച കുട്ടികളുടെ സ്മരണയ്ക്ക് ഇതിൽ പരമൊരു സ്മാരകമില്ലെന്ന് നാട്ടുകാരും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

പഴയ വാർത്തകളും ചിത്രങ്ങളും -http://www.mathrubhumi.com/static/others/specials/index.php?cat=462

Wednesday, October 22, 2014

നീലക്കുറിഞ്ഞി പൂത്ത കാലം


മൂന്നാറിൽ കാലം തെറ്റി നീലക്കുറിഞ്ഞി പൂത്തു എന്ന വാർത്ത കേൾക്കുന്നതിനു മുമ്പേ മൂന്നാർ ബൈസണ്‍വാലിയിലെ സുഹൃത്ത് മനോജേട്ടൻ വിളി തുടങ്ങിയിരുന്നു ...
എന്ന് വരും ..എന്ന് വരും ... എന്ന് ചോദിച്ച് ...   ചൊക്രമുടിയിലെ പുല്മേടുകളൊക്കെ പൂക്കൾ നിറഞ്ഞിരിക്കുകയാണെന്ന് കേട്ടയുടനെ അങ്ങോട്ട് തിരിച്ചു ...

വ്യാഴവട്ടത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന സ്‌ട്രോമ്പിലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന നീലക്കുറിഞ്ഞി എങ്ങനെ കാലം തെറ്റി പൂത്തു എന്നതാണ് ആദ്യം അന്വേഷിച്ചത് ...
പശ്ചിമഘട്ടത്തിൽ മുഴുവൻ ഒരു സീസണിലാണ് നീലക്കുറിഞ്ഞി പൂക്കുക എന്ന ആരുടെയോ തെറ്റിദ്ധാരണയിൽ നിന്നാണ് ഇവിടെ കുറിഞ്ഞി 'കാലം തെറ്റി പൂത്തത്' ...


മുളകൾ പൂക്കുന്നത് 30- 40 വര്‍ഷത്തിലൊരിക്കലാണ്. പൂക്കുന്ന സമയമായാല്‍ വലിയൊരു ഭൂപ്രദേശത്തെ മുളങ്കാടുകളെല്ലാം ഒന്നിച്ച് പൂവണിയുന്നു. എന്നാൽ കേരളം മുഴുവൻ ഒന്നിച്ച് മുളകൾ പൂക്കാറില്ല. അതുപോലെതന്നെ നിശ്ചിത ഭൂപ്രദേശത്ത് കുറിഞ്ഞിച്ചെടികളുടെ പ്രായം 12 വർഷമായാൽ അവ കൂട്ടത്തോടെ പൂക്കുന്നു. വീണ്ടും വിത്ത് മണ്ണിൽ വീണ് മുളച്ച് അടുത്ത 12 വർഷം പൂക്കാൻ തയ്യാറായി ചെടി വളർന്നു പാകപ്പെടുന്നു.


ഇതിനു മുമ്പ് 2006 ൽ മൂന്നാർ രാജമലയിൽ കുറിഞ്ഞി പൂത്ത സമയത്ത് ഇപ്പോൾ പൂത്തുനിൽക്കുന്ന സ്ഥലങ്ങളിൽ കുറിഞ്ഞിച്ചെടികൾ പൂത്തിട്ടില്ലായിരുന്നു  . ഈ  പ്രദേശങ്ങളിൽ കൃത്യം 12 വർഷത്തിലാണ് കുറിഞ്ഞി പൂത്തത്. അതായത് കാലം തെറ്റി പൂത്തു എന്ന വാർത്ത തെറ്റാണെന്നാണ് നാട്ടുകാർ പറയുന്നത്.

മനോജേട്ടന്റെയും ബിജുവേട്ടന്റെയും കൂടെ ഞാനും കുടുംബവും ചോക്രമുടിയിലെ  'കുറിഞ്ഞി മല' കയറാൻ തുടങ്ങി. നീലക്കടൽ പോലെ പരന്നുകിടക്കുന്ന പൂക്കൾ ...  'നീലാകാശവും നീലമലയും തൊട്ടുനിൽക്കുന്നു ...
എത്ര നേരം പൂക്കളുടെ കൂടെ ചിലവഴിച്ചു എന്നറിയില്ല ...
തിരിച്ചിറങ്ങുമ്പോൾ വഴിയിലും താഴെ റോഡിലും നിറയെ കുറിഞ്ഞിച്ചെടികളുടെ കമ്പുകൾ ... ആരോ ചെടികൾ നശിപ്പിച്ചിരിക്കുന്നു ... മുമ്പേ വന്ന കാണികളുടെ ക്രൂരത...

കൂടുതൽ ചിത്രങ്ങൾക്ക് -  http://www.saifarash.blogspot.in/

Monday, August 4, 2014

ജീവിതയാത്രകൾ -1

കർക്കിടക മാസത്തെ മഴപെയ്യുന്ന രാത്രികളിൽ കണ്ണൂരിലെ എന്റ്‌ പ്രിയ കൂട്ടുകാരൻ ജഗദീഷിനെ ഓർക്കാതെ പോകാൻ കഴിയില്ല ...

ജോലിസ്ഥലത്തിനടുത്ത്‌ റൂമെടുത്ത്‌ താമസിച്ച ഉടനെ അവൻ എന്റെയടുത്ത്‌ വന്നു ചോദിച്ചു ..
' ഞാനെന്റെ പുസ്തകങ്ങൾ ഇവിടെ ഒരരികിൽ കൊണ്ട്‌ വെച്ചോട്ടെ.. ? കൂലിപ്പണി ചെയ്ത്‌ വാങ്ങിയ വിലപിടിപ്പുള്ള പുസ്തകങ്ങളാണ്... വീട്‌ നനഞ്ഞൊലിക്കാൻ തുടങ്ങി.. പുസ്തകങ്ങൾ നശിക്കാനും.. പറ്റുമെങ്കിൽ ഞാനും ഈ പുസ്തകങ്ങളുടെ കൂടെ രാത്രി മാത്രം കിടന്നോട്ടെ...? ചെറിയ വീട്ടിൽ ധാരാളം അംഗങ്ങൾ .. കിടക്കാനുള്ള ഇടമില്ല .. '

ഞാൻ അനുവാദം നൽകി ... നിർബന്ധിച്ചിട്ടും അവൻ കട്ടിലിൽ കിടന്നില്ല .. പുസ്തകങ്ങളെ കുറിച്ച്‌ മാത്രം സംസാരിച്ച്‌ പുസ്തകങ്ങളുടെ കൂടെ തറയിൽ കിടന്നു ...

റമളാൻ നോമ്പ്‌ കാലത്ത്‌ അവന്റെ അമ്മ എനിക്ക്‌ വേണ്ടി അത്താഴവും നോമ്പ്‌ തുറക്കാനുള്ള വിഭവങ്ങളും കൊടുത്തയക്കും... എനിക്കുള്ള ഭക്ഷണവുമായിട്ടായിരിക്കും മിക്ക ദിവസങ്ങളിലും അവന്റെ വരവ്‌ .. വെള്ളിയാഴ്ചകളിൽ ദൂരെയുള്ള (വാഹന സൗകര്യം കുറഞ്ഞ സ്ഥലത്തെ) പള്ളിയിലേക്ക്‌ അവനെന്നെ കൂട്ടുകാരുടെ ബൈക്ക്‌ കടം വാങ്ങി കൊണ്ടു പോകും...

ആകെ ഒരു സങ്കടമേ അവനൊള്ളൂ...
നന്നായി പഠിച്ചു ... അറിവു നേടി ... ഇനിയും ഒരു ജോലിയായില്ല .. രാവിലെ റബ്ബർ ടാപ്പിങ്ങിനു പോകുമ്പോൾ പലരും കളിയാക്കും...
കല്യാണമാലോചിച്ച സമയം പെൺകുട്ടിയുടെ അഛൻ ജോലിയില്ലാത്തവനെന്ന് പരസ്യമായി അപമാനിച്ചു വിട്ട ദിവസം അവൻ എന്റെയടുത്ത്‌ ഒരുപാട്‌ കരഞ്ഞു ..

ഒരു ദിവസം... കനത്ത മഴയുള്ള രാത്രി .. ഞങ്ങൾ ഉറക്കത്തിലാണ് ...
എനിക്ക്‌ ശരീരത്തിൽ പെട്ടെന്ന് കടുത്ത വേദന ...
ജീവിതത്തിൽ ആദ്യമായി ഒരു കൂട്ടുകാരന്റെ വിലയറിഞ്ഞ നിമിഷം ...
അവൻ ആ രാത്രി സഹായം തേടി എവിടെയെല്ലാം പോയി എന്നെനിക്കറിയില്ല ...
ചില ബാമുകൾ ശരീരത്തിൽ പുരട്ടി .... വേദന അൽപം ശമിച്ചു ...
ആ രാത്രി ഞങ്ങൾ ഉറങ്ങിയില്ല ...
പുലർച്ചെ അവനെന്നെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി ...
ദീർഘകാല ചികിത്സ ആവശ്യമായതിനെ തുടർന്ന് അവനെന്നെ നാട്ടിലേക്ക്‌ ബസ്സിൽ യാത്രയയക്കാനൊരുങ്ങി... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ...
ബസ്സിൽ കയറുന്നതിനു മുമ്പേ ഞാനവന്റെ കൈ പിടിച്ചു പറഞ്ഞു ...

'ഈ ചെയ്ത നന്മകൾക്ക്‌ പ്രതിഫലമായി അള്ളാഹു നിനക്ക്‌ നല്ലൊരു ജോലി നൽകും... കുടുംബത്തിന് സമാധാനവും ഉണ്ടാകും .. ഇൻഷാ അള്ളാഹ്‌ ...'

ഇപ്പോഴവൻ കേരള പോലീസിൽ ഉന്നത സ്ഥാനത്തിരിക്കുമ്പോഴും അവനെക്കാളേറെ സന്തോഷം എനിക്കുണ്ട്‌ ...

പ്രിയകൂട്ടുകാരാ .. സ്നേഹത്തോടെ ഓർക്കുന്നു നിന്നെ ഞാൻ ... 

മിന്നാമിന്നികൾ


മഴ കനത്തതോടെ വീട്ടിലാകെ പലതരം മിന്നാമിന്നികൾ ... 

കർക്കിടകവും താളും തവരയും


മുമ്പ് ചുറ്റുവട്ടങ്ങളിലെ സ്ത്രീകൾ പഞ്ഞകര്‍ക്കടക മാസത്തില്‍ താളും തവരയും പറമ്പുകളില്‍ നിന്നും തൊടികളില്‍ നിന്നും പറിച്ചെടുക്കുന്നത് കാണാമായിരുന്നു. അന്ന് ഈ ഭക്ഷണം അവര്‍ക്ക് ഈ മാസത്തില്‍ ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു. ഇന്ന് പുതിയ ദഹനേന്ദ്രിയങ്ങൾക്ക്‌ തീരെ പരിചയമില്ലാത്ത താളും തവരയുമൊക്കെ കഥയിലും കവിതയിലും മാത്രമായിരിക്കുന്നു ...

കർക്കിടകത്തിൽ പറമ്പിൽ ധാരാളം താളും തവരയും തളിർത്തുവരും ... വല്ല്യുമ്മ എല്ലാ വർഷവും കൂട്ടാൻ (കറി) വെച്ചു തരും.. നിർബന്ധിച്ച്‌ തീറ്റിക്കും ...  മഴ കനത്തു നിൽക്കുന്ന ഈ ദിവസം ഞാനും ഉമ്മയും ഭാര്യയും ചേർന്ന് താള് പറിച്ചു ഒരുവിധം 'കുക്കി' നോക്കി ...